Saturday, January 8, 2022

ആത്മായനങ്ങളുടെ ഖസാക്കിന്‍റെ ജനിതകം/എം കെ ഹരികുമാർ /ഭാഗം ഒന്ന്

 


എം.കെ. ഹരികുമാർ


 


1984 ൽ എഴുതിയ, എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് ' എന്ന കൃതിയുടെ ആത്മകഥാപരമായ ചില ചിന്തകളും മേഖലകളും വർഷങ്ങൾക്ക് ശേഷം  അന്വേഷിക്കുകയാണിവിടെ .

ഉള്ളടക്കം

ആമുഖം

1.  ആത്മായനങ്ങളുടെ ഖസാക്കിന്‍റെ ജനിതകം


2. ഖസാക്ക്: പുതിയ സൗന്ദര്യബോധം


3.  ആത്മവിചാരണകള്‍


4.  കിനാവുകളും കാറ്റുലയ്ക്കാത്ത പച്ചിലകളും കായ്ക്കുന്ന രാത്രി


5.  വെളിപ്പെടാത്ത ആത്മാവുകള്‍


6.  കാലങ്ങള്‍ കൂടിക്കുഴഞ്ഞ്


7.  സ്വകാര്യതയുടെ വിശുദ്ധശിശു


8.  അധോമുഖമായ പ്രമാണങ്ങള്‍


9.  ഓര്‍മ്മകളുടെ ശാസ്ത്രം


10.  ബോധ്യപ്പെടാത്തതെല്ലാം ഭാഷ കൊണ്ടുവരുന്നു


11. ചിന്തകള്‍ അങ്ങനെ സഞ്ചരിക്കുകയാണ്


12 ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു.

ആമുഖം

ആത്മായനങ്ങളുടെ ഖസാക്കിലെ ആസക്തികള്‍

'എന്‍റെ ആത്മായനങ്ങളുടെ ഖസാക്ക്' എന്ന വിമര്‍ശന കൃതിയുടെ ഒരു ആത്മകഥയാണ് ഇവിടെ എഴുതുന്നത്; ആ കൃതി എങ്ങനെ എന്‍റെ സാഹിത്യജീവിതത്തിന്‍റെ ഭാവിയെ വായിച്ചുവെന്നും സിദ്ധാന്തങ്ങളെ ഒളിപ്പിച്ചുവെന്നും ചില അതാര്യമായ അനുഭവങ്ങളെ ആശയപരമായി വീണ്ടെടുക്കുകയാണിവിടെ.
ഒരിക്കല്‍ എം.ജി.യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കലാശാലേതരമായ തരത്തില്‍ ക്ലാസ്സെടുക്കുമ്പോള്‍ എന്‍റെ ഭാഷയെക്കുറിച്ച് ചോദ്യമുയര്‍ന്നു. അതിലൊരു കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യമായിരുന്നു അത്. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഭാഷ പെട്ടെന്ന് മനസ്സിലാകുന്നില്ല എന്നാണ് ആ കുട്ടി പ്രതികരിച്ചത്. മറ്റൊരു അവസരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലും മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രഭാഷണം നടത്തുമ്പോഴും ഇതിനോട് സദൃശ്യമായ ചോദ്യങ്ങളുണ്ടായി. ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷയില്‍ തുടര്‍ന്നും എഴുതാത്തതെന്ത്, ഇനി ഖസാക്കിനെക്കുറിച്ച് എഴുതിയാല്‍ ഭാഷ വ്യത്യസ്തമാകുമോ, ഭാഷ മനസ്സിലാക്കേണ്ട കാര്യമുണ്ടോ, യുക്തിയുടെ പ്രസക്തി എന്താണ് എന്നിങ്ങനെയായിരുന്നു ആ ആരായലുകള്‍. വളരെ സങ്കീര്‍ണ്ണമായ വിഷയത്തിലേക്കാണ് ഈ ചോദ്യങ്ങള്‍ ആഴ്ന്നിറങ്ങുന്നത്.
'ആത്മായനങ്ങളുടെ ഖസാക്ക്' രചിക്കുമ്പോള്‍ ഞാന്‍  നിര്‍മ്മലാ കോളേജില്‍ എം.എ.വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ ഞാന്‍ സാഹിത്യം പഠിച്ചിട്ടില്ല. അത് ഇപ്പോള്‍ ഒരു അനുഗ്രഹമായിട്ടാണ് തോന്നുന്നത്. കാരണം കലാശാലയുടെ സൗന്ദര്യബോധവും സാഹിത്യസമീപനവും എന്നെ സ്വാധീനിക്കുന്നില്ലല്ലോ. 'ആത്മായനങ്ങളുടെ ഖസാക്ക്' ഞാന്‍ പ്രീഡിഗ്രിക്ക് കുറവിലങ്ങാട് ദേവമാതാ കോളേജില്‍ പഠിക്കുമ്പോള്‍ മുതലുള്ള എന്‍റെ ചിന്തകളുടെ ഫലശ്രുതിയാണ്. അന്ന് കോളേജില്‍ സാഹിത്യത്തെപ്പറ്റി സംസാരിക്കാന്‍ ചെറു സംഘങ്ങളുണ്ടായിരുന്നു. സാര്‍ത്രും നിഷേയും കൃഷ്ണമൂര്‍ത്തിയും വിജയനുമൊക്കെ ഞങ്ങള്‍ നിരന്തരം ചര്‍ച്ചചെയ്തു. ഏതോ കലാപത്തിന്‍റെ തയ്യാറെടുപ്പായിരുന്നിരിക്കണം അത്. സകല യാഥാസ്ഥിതിക സമീപനങ്ങളും കലയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്ന നിലപാടില്‍ എല്ലാവരും യോജിച്ചു. എഴുത്തുകാരന്‍റെ വ്യക്തിത്വവും ദര്‍ശനവും വളരെയേറെ വാഴ്ത്തപ്പെട്ട ചര്‍ച്ചകളായിരുന്നു അവയെല്ലാം. അന്ന് 'ഖസാക്കിന്‍റെ ഇതിഹാസം' എന്‍റെ സ്വകാര്യചിന്തകളുടെ കളിസ്ഥലത്തുണ്ടായിരുന്നു. നിത്യേനയുള്ള പോക്കുവരവുകളില്‍ നിറഞ്ഞു നിന്നത് ഇലകളും പൂക്കളും പുസ്തകങ്ങളും കിളികളുമായിരുന്നുവല്ലോ. ഖസാക്ക് പലപ്രാവശ്യം വായിച്ചു. അപ്പോഴൊന്നും അതേക്കുറിച്ച് എഴുതണമെന്നില്ലായിരുന്നു. പുസ്തകവായനയും ചര്‍ച്ചയും ഏതോ കലാപത്തിനു കോപ്പുകൂട്ടുന്നതുപോലെ അത് പലര്‍ക്കും തോന്നിച്ചു. അവിടവിടെ കോറിയിട്ട ചില വാക്യങ്ങളാണ് പലരെയും അന്ധാളിപ്പിച്ചത്. എന്നാല്‍ നിര്‍മ്മലാ കോളേജില്‍ എം.എയ്ക്കു ചേര്‍ന്നപ്പോള്‍ (1982) രചന നിയന്ത്രിക്കാനായില്ല എന്നതാണ് പരമാര്‍ത്ഥം. അഞ്ചു വര്‍ഷത്തെ ആത്മാകുലതകളുടെ, ആസക്തികളുടെ കുലംകുത്തിയുള്ള ഒഴുക്കായിരുന്നു അത്. പുല്‍മേട്ടിലും തെങ്ങിന്‍ചുവട്ടിലും മറ്റുമായി ഒറ്റക്കിരുന്നാണ് ഞാനത് എഴുതിയത്. സൗന്ദര്യാത്മകത എനിക്ക് എന്‍റെ തന്നെ സ്വാധീനശക്തിയായിരുന്നു. ഭാഷയുടെ ആവിഷ്കാരസൂക്ഷ്മതകള്‍ ഞാന്‍ തന്നെ കണ്ടെത്തുകയായിരുന്നു.
'ആത്മായനങ്ങളുടെ ഖസാക്ക്' പോലൊരു കൃതിയോ അതുപോലൊരു ഭാഷയോ എനിക്കിനി സൃഷ്ടിക്കാനാവില്ല. അത് സ്വതന്ത്രവും സ്നിഗ്ദ്ധവും സന്നിഗ്ദ്ധവുമായ ഭാഷയാണ്. ആവിഷ്കാരമാണ്. ആശയങ്ങളുടെ കരിങ്കല്ല് കൊണ്ട് പണിതതല്ല ആ കൃതി. എന്തെങ്കിലും എസ്റ്റാബ്ലിഷ് ചെയ്യുന്നുമില്ല. എന്തൊക്കെയോ അറിവുകളുടെ വാച്യാതീതമായ ഭാവം പ്രസരിക്കുന്നുണ്ട്. ഭാഷ ഗണിതശാസ്ത്രത്തിന്‍റെ യുക്തി ആവശ്യപ്പെടുന്നുണ്ട്, ചില ഘട്ടങ്ങളില്‍. എന്നാല്‍ മറ്റുചിലപ്പോള്‍ ഭാഷ അതിനെത്തന്നെ ഗര്‍ഭം ധരിക്കുകയാണ് ചെയ്യുന്നത്. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഭാഷ സ്വയം ഗര്‍ഭം ധരിച്ചതാണ്. 


 

ജൈവസംഗീതത്തിന്‍റെ ഭൗതികരൂപം എന്നും പൗരാണിക കാലത്തിന്‍റെ പരിത്യക്തമായ ശരീരം എന്നും ക്രിയകളുടെ സ്ഫുലിംഗങ്ങളെന്നും സ്പര്‍ശനങ്ങളുടെ ആദിബീജമെന്നും എഴുതിയത് സാധാരണ ഗതിയില്‍ ഒരു അര്‍ത്ഥം വ്യക്തമാക്കിത്തരുന്നില്ല. എന്നാല്‍ അത് ആത്മാവില്‍ അനുഭവമാകുമ്പോള്‍ നാം മറ്റേതോ യാഥാര്‍ത്ഥ്യത്തെയാണറിയുന്നത്. ഭാഷയിലൂടെ നമുക്ക് പരിചിതമല്ലാത്ത അതിഗഹനവും സൂക്ഷ്മവുമായ ഭാവതലങ്ങള്‍ ഉരുത്തിരിച്ചെടുക്കാനാണിത്. പക്ഷേ ഇത് ബോധപൂര്‍വ്വമല്ലായിരുന്നു. 'ഖസാക്കിന്‍റെ ഇതിഹാസം' വായിച്ചപ്പോഴുണ്ടായ ആത്മീയപ്രതികരണമാണിതെന്ന് പൊതുവെ പറയാവുന്നതാണ്. തീവ്രമായ ദുഃഖവും കാമനയും 'ആത്മായനങ്ങളുടെ ഖസാക്കി'ലുണ്ട്. എന്‍റെ ജീവിതത്തിന്‍റെ അന്തര്‍സ്ഥലികളിലുള്ള പ്രക്ഷുബ്ധമായ വിചാരങ്ങളുടെ തികച്ചും സ്വതന്ത്രമായ ഒരു ആവിഷ്കാരമാണിത്. യാഥാസ്ഥിതികരായ വായനക്കാര്‍ ഇത് വായിച്ച് അര്‍ത്ഥം മനസ്സിലാകാതെ കുഴഞ്ഞിട്ടുണ്ടാകാം. അവരോടെനിക്ക് സംവാദം നടത്താന്‍  മടിയില്ല. പക്ഷേ അറിയത്തക്കതല്ലാത്ത പലതുമുണ്ട്. മനുഷ്യന്‍റെ മനസ്സില്‍ എന്ന് അവര്‍ ഉള്‍ക്കൊള്ളണം.
  ആസക്തിയുടെ മിഥുനങ്ങള്‍ ലോകത്തിന്‍റെ അനാഥത്വത്തില്‍, ദൈവത്തിന്‍റെ ദൃഷ്ടിയില്‍, പകലുകളുടെ അനസ്യൂതയാത്രകളില്‍ വിശ്വാസം പരസ്പരം മാറിയണിയുന്നു എന്ന് ഞാനെഴുതിയത് മനസ്സിലെ വര്‍ണ്ണങ്ങളും രാഗങ്ങളുമെല്ലാം സംയോജിപ്പിച്ചുകൊണ്ടാണ്. നാം കാണുന്ന യാഥാര്‍ത്ഥ്യത്തിനുതന്നെ പല അതി ഭൗതികമാനങ്ങളുണ്ട്. യാഥാര്‍ത്ഥ്യത്തിനുതന്നെ പല അതി ഭൗതികമാനങ്ങളുണ്ട്. യാഥാര്‍ത്ഥ്യത്തെ ഇല്ലായ്മ ചെയ്യാതെതന്നെ അതിനെ വിവിധ വഴികളിലൂടെ അന്വേഷിക്കുക എന്നതാണ് എന്‍റെ രീതി. ആ വഴികളിലുള്ള അനുഭവങ്ങളാണ് ജീവിതത്തെ വ്യക്തമാക്കിതരുന്നത്. അല്ലെങ്കില്‍ കാണിച്ചുതരുന്നത്. ജീവിതം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ, അതിലേക്ക് പല വഴികളുണ്ട്, 'ആത്മായനങ്ങളുടെ ഖസാക്ക്' പല വഴികളുടെ സമുച്ചയമാണ്. പക്ഷേ ഇതിനെയെല്ലാം സമന്വയിപ്പിക്കുന്നത് ഈ ലോകമാണ്. ലോകവും ജീവിതവും പരസ്പരസംവാദത്തിലാണ്. ഓരോന്നിലും അതിന്‍റെതന്നെ വൈരുദ്ധ്യവുമുണ്ട്. ഓരോന്നും ഓരോ ആത്മീയതയാണ്. ഓരോ ആത്മീയതയും അതിന്‍റെ വിരുദ്ധ ആത്മീയതയുമായി സംവാദത്തിലാണ്. ഇതാണെന്‍റെ നവാദ്വൈതത്തിലേക്കുള്ള പ്രവേശിക. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഭാഷ നവാദ്വൈതമാണ്. ഏതിനും അതിന്‍റെ വൈരുദ്ധ്യവും സമന്വയവുമുണ്ട്. ഭാഷ ഇവിടെ നമ്മുടെ സ്വകാര്യലോകത്തിലാണ്. അത് ആത്മീയതയാണ്. ആശയ വിനിമയം എന്ന ഒറ്റമൂലിയല്ല. 

ഞാന്‍ പഠിക്കുന്ന കാലത്തെ വിദ്യാര്‍ത്ഥികള്‍ക്കോ, അധ്യാപകര്‍ക്കോ, വിമര്‍ശകര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ സുപരിചിതമായ ചിന്താരീതിയല്ല ഞാന്‍ അവലംബിച്ചത്. ആത്മാവിന്‍റെ വഴിയായിരുന്നു. വ്യത്യസ്തമായ ഒരു സൃഷ്ടി നിലവിലിരിക്കുന്ന സാഹിത്യ മൂല്യങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത ഒരു മേച്ചില്‍പ്പുറം കണ്ടെത്തുന്നുണ്ട്. അതിലാണ് അതിന്‍റെ ജീവന്‍. കൂടുതല്‍ പേരുടേയും ചിന്തകള്‍ക്ക് വശംവദനായി നിന്ന്, അവരുടെയെല്ലാം മൂല്യബോധത്തിന്‍റെ ദല്ലാളായി നിന്ന് സ്വന്തം തനിമ നശിപ്പിച്ചുകളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഇത് ബോധപൂര്‍വ്വമല്ല; നൈസര്‍ഗീകമാണ്. സര്‍ഗാത്മകമായ അപരിചിതത്വമാണ് ഏറ്റവും പ്രധാനം. പുതിയ മൂല്യങ്ങളെ അന്തര്‍വഹിക്കുന്ന ഒരു കൃതി അതിന്‍റെ പിറിവിയില്‍ തന്നെ എല്ലാ സാഹിത്യ ഏമാന്മാരില്‍നിന്നും കനത്ത അവഹേളനത്തിനു പാത്രമാകുക തന്നെ ചെയ്യും. അത് അതിന്‍റെ വിധിയാണ്. സാമ്പ്രദായിക തത്വങ്ങളുടെ അപ്പോസ്തലന്മാരുടെ സ്വകാര്യ താമസ സ്ഥലങ്ങളില്‍പ്പോലും ഈ പുതിയ കൃതി അലോസരമാകുന്നുണ്ട് എന്നതാണ് സത്യം.

യാഥാസ്ഥിതികരും ചിന്താപരമായി അനക്കമറ്റുപോയവരുമായ ഒരുപറ്റം വായനക്കാരുടെ കടുത്ത എതിര്‍പ്പു നേരിടേണ്ടി വരുന്നു എന്നത് ഒരു നല്ല കൃതിക്ക് ലഭിക്കുന്ന അനേകം അനുകൂല പ്രതികരണങ്ങളിലൊന്നാണ്. ആ അര്‍ത്ഥത്തില്‍ 'ആത്മായനങ്ങളുടെ പാരായണത്തിലൂടെ' അത് 'ജാട നിരൂപണ'മാണെന്ന് കണ്ടെത്തിയ യുവാക്കളുടെ നിലപാട് എനിക്ക് അനുകൂലമാണ്. കപട ഭാവുകത്വവും പഴഞ്ചന്‍ ഫോര്‍മുലയുമായി കഴിഞ്ഞുകൂടുന്നവര്‍ 'ആത്മായനങ്ങളുടെ ഖസാക്ക്' മികച്ച കൃതിയാണെന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു 'ബ്ലാക്ക് സ്പോട്ടാ'ണ്. അതുകൊണ്ട് എനിക്ക് ആ യോഗ്യതാ പത്രം വേണ്ട. എന്നാല്‍ നിലവിലുള്ള സാഹിത്യ സംസ്കാരത്തിനെതിരെ കേവലം ഒരു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ നടത്തിയ ഒറ്റയാള്‍പോരാട്ടം ഇന്നും ചിലരില്‍ അസഹിഷ്ണുത ജനിപ്പിക്കുന്നു. 'ആത്മായനങ്ങളുടെ ഖസാക്കി'നെതിരെയുള്ള യുദ്ധസന്നാഹം പലരീതികളില്‍ ഇപ്പോഴും തുടരുന്നു. യഥാര്‍ത്ഥകൃതി ജീര്‍ണിക്കുന്ന മൂല്യങ്ങളെയാണ് വെട്ടി പരുക്കേല്പിക്കുന്നത്. എന്‍റെ കൃതി മൗലികമല്ല എന്ന് കണ്ടെത്തിയതിലൂടെ ഇവര്‍ ഏത് സാഹിത്യ പക്ഷപാതത്തിന്‍റെ വക്താക്കളാണെന്ന് വ്യക്തമായിക്കഴിഞ്ഞു. 

എന്‍റെ മൗലീകത ഉള്‍ക്കൊള്ളാനുള്ള യാതൊരു പരിശ്രമവും ഇവര്‍ക്കില്ല എന്നതാണ് ഇവിടെ ഏറ്റവും വലിയ സത്യം. അതുകൊണ്ട് ഞാന്‍ എന്തിനെയെതിര്‍ത്തു എന്ന് തിരിച്ചറിയാതെ എന്‍റെ മേല്‍ പേപ്പട്ടിയെപ്പോലെ ചാടിവീണവര്‍ സ്വന്തം ബുദ്ധിശൂന്യതയ്ക്ക് സ്മാരകം നിര്‍മ്മിക്കുകയാണ്. അതായത് അവര്‍ 'ഖസാക്കിന്‍റെ ഇതിഹാസ'ത്തിനും അതിന്‍റെ നൂതന സൗന്ദര്യാത്മക അന്വേഷണങ്ങള്‍ക്കും എതിരാണ്. ഖസാക്കിലെ നിലീന ലാവണ്യാംശങ്ങള്‍ തേടുന്നവരെ ഇവര്‍ ശത്രുക്കളായി കാണുന്നു. ഖസാക്കിനെ ഇതര നോവലുകളില്‍ നിന്ന് മാറ്റി നിര്‍ത്തി സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്നവരെ ഇവര്‍ ചെളിവാരിയെറിയുന്നു. എന്നാല്‍ ഖസാക്കിനെ മറ്റു പല നോവലുകളെപ്പോലെ തന്നെ പരിഗണിച്ച് ലേഖനങ്ങള്‍ എഴുതുന്നവരെ, സാമാന്യമായി ആ നോവലിനെപ്പറ്റി പഠിക്കുന്നവരെ, നിലവിലുള്ള സര്‍വ്വകലാശാലാ നിരൂപണ പ്രഭൃതികളുടെ ചിട്ടകള്‍ക്കകത്തുവച്ച് ഖസാക്കിനെ 'ലക്ഷണമൊത്ത' കൃതിയായി വിലയിരുത്തുന്നവരെ ഇവര്‍ താലോലിക്കുന്നു. ഇവിടെയാണ് പ്രശ്നം. കലാപരമായ സംവേദനമുള്ള കൃതിയിലെ സാരവത്തായ അംശങ്ങളെ മറച്ചു പിടിക്കുക എന്നതാണിത്. ഖസാക്കിനെ അനേകം മലയാള നോവലുകളിലൊന്നായി മാത്രം കാണുന്നതിലൂടെ അത് എസ്റ്റാബ്ളിഷ് ചെയ്തെടുത്ത സംസ്കാരത്തെ നശിപ്പിക്കാമെന്ന് ഇവര്‍ വിചാരിക്കുന്നു. ഖസാക്കിലെ രവിയുടെ സോദ്ദേശ്യതയല്ല നോക്കേണ്ടത്; ആ നോവല്‍ എന്ന കലാശില്പത്തെ കാണുക. അത് വഴിപോക്കരായ, പേരുകളില്ലാത്ത കുറെപ്പേരിലൂടെ ഒരു ഗ്രാമത്തിന്‍റെ ആന്തരിക ജീവിതം സൗന്ദര്യാത്മകമായ തീവ്രഭാവങ്ങളോടെ, ദുഃഖത്തോടെ, അവതരിപ്പിക്കുന്നു. 

ഗ്രാമത്തെ ചിത്രീകരിച്ച് പ്രപഞ്ച സൃഷ്ടിയിലെ ദുരൂഹതയും സൗന്ദര്യവും അത് വ്യക്തമാക്കി തരുന്നു. ഈ മൂല്യങ്ങള്‍ക്ക് നിരക്കുന്ന തരത്തില്‍ നോവലിലെ ഭാഷ നവീനമാക്കുന്നുമുണ്ട്. ഇതിനെല്ലാം എതിരായിട്ടുള്ളവര്‍, ആ നോവലിനെപ്പറ്റി ചിലര്‍ എഴുതിയ ലേഖനങ്ങള്‍ എഡിറ്റ് ചെയ്തു സമാഹരിക്കുന്നതില്‍ നല്ല വായനക്കാരുടെ ഭാവുകത്വത്തെ ചതിക്കുന്ന എന്തോ പിടികിട്ടാതെ പോയത്. ചിന്താപരമായി നവാദ്വൈതത്തെ നേരിടാനാകാതെ ഇവര്‍ തെരുവിലെ അധമ സംഘങ്ങളെപ്പോലെ സകല അസഭ്യവാക്കുകളും ചൊരിഞ്ഞ് വിജയിക്കാമെന്ന് വിചാരിക്കുകയാണ്. നവാദ്വൈതം എന്നത് എന്‍റെ വിചാര തത്വമാണ്. അതെന്താണെന്നറിയാതെ പുലഭ്യം പറയുന്ന ഇവരോ 'ഖസാക്ക് പഠന സമാഹാരം നടത്തിയവര്‍?' വിചിത്രമായിരിക്കുന്നു. അക്ഷരത്തെ, അറിവിനെ, സാഹിത്യത്തെ ആദരിക്കാന്‍ പഠിക്കുക. സഹിഷ്ണുത എനിക്കില്ല എന്ന് പറയുന്ന ഇവര്‍ തങ്ങളുടെ ഉന്നതമായ സഹിഷ്ണുതാബോധം ഈ പ്രതികരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുകയും ചെയ്യും. ഇതാണ് കാലത്തിന്‍റെ  അവസ്ഥ. സകല നരിച്ചീറുകളും കുറ്റവാളികളും സ്വയമറിയാതെ, ആത്മബോധമില്ലാതെ ഗിരിപ്രഭാഷണം നടത്തുന്ന നാടാണിത് എന്നത് എന്നെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്.

എന്‍റെ പുസ്തകങ്ങള്‍ ഞാന്‍ അച്ചടിച്ചതിനെപ്പറ്റി. എന്‍റെ ചിന്തകളുടെ എതിരിടല്‍ സ്വഭാവം കൊണ്ടുതന്നെ നിലവിലുള്ള പ്രസാധകര്‍ അത് ആദ്യം അച്ചടിക്കാന്‍ മടിച്ചു. സ്വാഭാവികമല്ലേ അത്? അതും കുറ്റമോ? എന്‍റെ കൈയ്യില്‍ രൂപയുണ്ടായിരുന്നതുകൊണ്ട് എന്‍റെ പുസ്തകങ്ങള്‍ അച്ചടിക്കപ്പെട്ടു എന്നത് സര്‍ഗാത്മകതയുടെ രംഗത്ത് വിചാരണ ചെയ്യേണ്ട സംഗതിയല്ല. അത് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഗൗരവപൂര്‍വ്വം നോക്കി കാണുകയാണ് വേണ്ടത്.
  എന്‍റെ ഭാഷയെയും ചിന്തയെയും വെറുക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ദുഷിച്ച സാഹിത്യ മൂല്യങ്ങളെ എതിര്‍ക്കാന്‍ എനിക്കും അവകാശമുണ്ട്.
എം.കെ.ഹരികുമാര്‍


ആത്മായനങ്ങളുടെ ഖസാക്കിന്‍റെ ജനിതകം

'ഖസാക്കിന്‍റെ ഇതിഹാസ'ത്തിന്‍റെ വായന അതിന്‍റേതായ ഒരു സിദ്ധാന്തത്തില്‍ ചെന്നു വീഴുകയായിരുന്നു. വായിച്ചതില്‍ നിന്ന് വിഭിന്നമായ സംസ്കൃതി ഉള്ളില്‍ സൃഷ്ടിക്കുന്ന വിദ്യയായിരുന്നു അത്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് (1976) ഞാന്‍ 'ഖസാക്കിന്‍റെ ഇതിഹാസം' വായിച്ചത്. എന്നാല്‍ അന്ന് കാര്യമായി ഒന്നും ഉള്ളില്‍ തറഞ്ഞില്ല. യാതൊന്നിന്‍റെയും അവകാശവാദങ്ങളില്ലാത്ത ഒരാള്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ വന്നുപോകുന്നതു മാത്രമാണ് ഉള്‍ക്കൊണ്ടത്. പിന്നീട് വിദ്യാഭ്യാസത്തിന്‍റെ പലഘട്ടങ്ങളില്‍ ആ നോവല്‍ ഞാന്‍ വായിച്ചുകൊണ്ടിരുന്നു. അങ്ങനെ പലപ്പോഴായി കൂട്ടിച്ചേര്‍ക്കപ്പെട്ട ചിന്തകളും ഭ്രമഭാവനകളും കലര്‍ന്നാണ് 1984-ല്‍ 'ആത്മായനങ്ങളുടെ ഖസാക്ക്' പൂര്‍ത്തിയായത്. ആത്മായനങ്ങളുടെ  എന്ന വാക്ക് ആദ്യമായി ഞാനാണ് പ്രയോഗിച്ചത്. അതുവരെ അങ്ങനെ ഒരു വാക്ക് കേട്ടിട്ടില്ല. ആത്മാവിന്‍റെ അയനങ്ങളാണ് ഞാന്‍ ഭാവനചെയ്തത്. അത് ഉയിരുവിട്ടു പോകലല്ല; ജനിവിട്ട് മറ്റേതോ ലോകത്തേക്ക് പോകലുമല്ല. ഒരാള്‍ അയാളുടെ ഉള്ളില്‍ നഷ്ടപ്പെട്ട എന്തോ തേടി നടത്തുന്ന യാത്രയാണ്. അതിനു തുടക്കമില്ല. സാധ്യമായിടത്തോളം അന്ത്യവുമില്ല. ഒരാള്‍ എന്തായിരിക്കും അന്വേഷിക്കുക? നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നത് എങ്ങനെയാണ്? ഇതെല്ലാം വ്യക്തികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും.


ഒരാള്‍ സ്വയം എത്തിച്ചേരുന്നതോ അല്ലെങ്കില്‍ പല കാരണങ്ങളാല്‍ തിരഞ്ഞെടുക്കുന്നതോ ആയ ശൂന്യതതന്നെയാണ് നഷ്ടബോധത്തിലെത്തിക്കുക. അപ്പോള്‍ ആശയപരമായി മൗനമായിപ്പോയ ഭൂതകാലത്തിന്‍റെ അവ്യക്തതകള്‍ മനസ്സിലേക്ക് പൊന്തിവന്നുകൊണ്ടിരിക്കും. എന്താണ് അതില്‍നിന്ന് മനസ്സിലാക്കാനുള്ളതെന്ന് പോലും വ്യക്തമാവണമെന്നില്ല. ഈ പ്രതിസന്ധി ഖസാക്കിന്‍റെ പാരായണഫലമായി എന്‍റെ മനസിനെ ആവേശിച്ചു. എന്നാല്‍ സുവ്യക്തമായ ഒരു പാത തെളിഞ്ഞുകാണ്ടില്ല. അതുകൊണ്ട് അവ്യക്തതയെ, മനനത്തെ, ആഴമുള്ള കൗതുകങ്ങളെ, പിടികിട്ടാത്ത ഭാവനകളെ വൈകാരികമായി സമീപിക്കേണ്ടിവന്നു.
ഇന്ന് ആത്മായനമെന്ന വാക്ക് പലരും ഉപയോഗിക്കുന്നുണ്ട്. ആ നിലയില്‍ ആത്മായനങ്ങളുടെ ഖസാക്കിന്‍റെ പ്രസക്തിയും പ്രചാരവും സ്ഥിരീകരിക്കപ്പെട്ടു എന്നു പറയാം. ആത്മാവിന്‍റെ യാത്രകള്‍ എപ്പോഴുമുണ്ട്. മനസ്സുകൊണ്ടുള്ള സഞ്ചാരമില്ലാത്തവരുണ്ടോ? സ്വന്തം മനസ്സിന്‍റെ യാത്രകളെ പിന്തുടരുന്നവര്‍ക്ക് പുതിയ ഒരു ആത്മീയതയാണ് ലഭിക്കുന്നത്. അത് ചെയ്യുന്നത് എന്താണെന്ന് അറിയാന്‍ ശ്രമിക്കാം. ചിലപ്പോള്‍ തെറ്റുകള്‍ ബോധ്യപ്പെട്ടേക്കാം.
'സൗന്ദര്യത്തിന്‍റെ വിചാരവസ്ത്രം' എന്ന അദ്ധ്യായം തുടങ്ങുന്നതുതന്നെ ഇതുപോലുള്ള സ്വതന്ത്രമായ ആത്മീയധാരകളെ ഉള്ളില്‍വെച്ചുകൊണ്ടായിരുന്നു. അതില്‍ വിദ്യാര്‍ത്ഥിയായ ഞാന്‍ ഒരു കലാസിദ്ധാന്തം അല്ലെങ്കില്‍ ഒരു നിര്‍വചനം തന്നെ അവതരിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ഇതുപോലെ ആധികാരികമായി സിദ്ധാന്തം പറയാന്‍ അവകാശമുണ്ടോ? എന്തായാലും ഞാന്‍ എഴുതി! 'അഭിരാമമായ മോഹക്കാഴ്ചയുടെ ചിരന്തനമായ പ്രാപ്തിക്കുവേണ്ടി പ്രാര്‍ത്ഥനയോളം വിശുദ്ധമായ ഒരു അന്തര്‍സ്പര്‍ശനമായിരുന്നു കല. അതായത് കല ഒരു മോഹക്കാഴ്ചയാണ്. മോഹത്തിന്‍റെ കാഴ്ചയെന്നര്‍ത്ഥം. അത് യഥാര്‍ത്ഥമാകണമെന്നില്ല. നമ്മള്‍ ഭാവനയില്‍ കാണുന്നതാണ് കുറെക്കൂടി യാഥാര്‍ത്ഥമെന്നു തോന്നുന്ന ഒരവസ്ഥ. അതിനുവേണ്ടി, ആ യാഥാര്‍ത്ഥ്യത്തിനുവേണ്ടി ചെയ്ത പ്രാര്‍ത്ഥനയോടെയുള്ള വിശുദ്ധമായ ഒരന്തര്‍ സ്പര്‍ശം എന്താണ്? മോഹക്കാഴ്ചകള്‍ മാഞ്ഞുപോകരുതേയെന്ന പ്രാര്‍ത്ഥനയാണോ അത്? നമ്മുടെ മനസ്സുകളില്‍ മോഹക്കാഴ്ചകള്‍ക്ക് ഒരിക്കലും ദാരിദ്ര്യമുണ്ടാവുകയില്ല. ആരോഗ്യവാനായിരിക്കുമ്പോള്‍ കാണുന്ന കാഴ്ചകളും അല്ലാത്തപ്പോള്‍ കാണുന്ന കാഴ്ചകളും തമ്മില്‍ വ്യത്യാസമുണ്ടായിരിക്കും. ഏതാണ് സത്യമെന്ന് ചിന്തിക്കേണ്ടതില്ല. പുറംലോകത്ത് നേരില്‍ കാണാന്‍ കഴിയാത്തതും നമ്മള്‍ കാണുന്നു. അതെവിടെ നിന്നു വരുന്നു? ഇതിന്‍റെയൊക്കെ അര്‍ത്ഥമെന്താണ്? അര്‍ത്ഥമന്വേഷിച്ചാല്‍ ഒരിടത്തും അവസാനിക്കുമെന്നു കരുതേണ്ടതില്ല. ഒരാള്‍ മടുക്കുന്നിടത്ത് നിര്‍ത്താം. ഏറ്റവും വിശുദ്ധമായ പ്രാര്‍ത്ഥനയോടെ വിശുദ്ധമായ അന്തര്‍സ്പര്‍ശമാണവിടെയുണ്ടാവുക. ആ സ്പര്‍ശം എങ്ങനെ തിരിച്ചറിയും? അതൊരു സാക്ഷാല്‍ക്കാരമാണ്. ഒരാള്‍ക്ക് സ്വയം തീരുമാനിക്കേണ്ടതായ ഘട്ടമാണിത്. കെ.സി.എസ്. പണിക്കര്‍ പ്രസിദ്ധമായ തന്‍റെ 'നായ'യെ വരച്ചത് ഓര്‍ക്കുമല്ലോ. ആ നായയുടെ വരകള്‍ ഒട്ടും അധികമില്ല. ഒരു വരയുടെ കണം പോലും അതില്‍നിന്ന് ഒഴിവാക്കാനുമാവില്ല. ഈ സൗന്ദര്യബോധം ചിത്രകാരനുണ്ടെങ്കിലേ, അത് പാരമ്യത്തിലെത്തിക്കാനാവുകയുള്ളൂ. എവിടെ നിര്‍ത്തണമെന്ന് തീരുമാനിക്കാന്‍ വേറെയാരുമില്ല. കലാകാരന്‍ ഒറ്റയ്ക്ക് അനുഭവിക്കുന്ന പൂര്‍ണതയാണത്. നമ്മുടെ പൂര്‍ണതയെക്കുറിച്ചുള്ള ബോധത്തിനു മുന്‍പേതന്നെ കലാകാരന്‍റെ പൂര്‍ണത സാക്ഷാല്‍ക്കരിക്കപ്പെടുന്നു. ആ അന്തര്‍സ്പര്‍ശനം നടക്കുമ്പോള്‍, കലാകാരന്‍റെ മുമ്പില്‍ ആരുമില്ല, അവന്‍ ഒറ്റയ്ക്കാണ്. അത് അവന്‍റെ മനസില്‍ മാത്രമുള്ളതാണ്. അതിന് അവന്‍ അന്തിമമായി ഒപ്പുവെച്ചു കൊടുക്കുകയാണ്. അതാണ് കല. പുരാതന കലാകാരന്മാര്‍ തൊട്ട് ഇന്നേവരെയുള്ളവര്‍ ഈ ഘട്ടത്തിലൂടെ കടന്നുപോന്നവരാണ്.
തുടര്‍ന്ന് ഞാന്‍ ഇങ്ങനെ എഴുതി: സൗന്ദര്യാന്വേഷണങ്ങളുടെ നിഗൂഢമായ ഇച്ഛകളും ഉന്നങ്ങളും സഫലമാവുന്നത് ഇരുളിലാണ്ട നൃത്തമണ്ഡപത്തില്‍ തിരിച്ചറിയുന്ന ഇഷ്ടനര്‍ത്തകികളിലൂടെയാണ്.
അന്തര്‍സ്പര്‍ശനത്തിന്‍റെ വിശദീകരണം എന്ന നിലയിലാണ് ഈ ചര്‍ച്ച വരുന്നത്. ഇരുളിലാണ്ട നര്‍ത്തകികളെ തിരിച്ചറിയാനുള്ള പ്രകാശവിതാനം അനിവാര്യമാണ്. തന്‍റെ മനസ്സിന്‍റെ നിഗൂഢതയിലുള്ള നര്‍ത്തനത്തെ കലാകാരന് തെളിച്ചെടുക്കേണ്ടതുണ്ട്. അതിനു വ്യക്തിപരമായ സൗന്ദര്യാവബോധം വേണം. അതാകട്ടെ, വാക്കുകള്‍ക്കപ്പുറത്താണ് നിലകൊള്ളുന്നത്.
ഇവയെ 'അരങ്ങ് ലഭിക്കാത്ത ലാവണ്യ സന്ദര്‍ഭങ്ങള്‍' എന്ന് വിളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. മനസ്സില്‍ അന്തര്‍ലീനമായിട്ടുള്ളത്, അല്ലെങ്കില്‍ മനസ്സിന്‍റെ അടിത്തട്ടില്‍ അടക്കം ചെയ്തിട്ടുള്ളത് പുറത്തെടുക്കുകയാണ് പ്രധാനം.
കലാകാരന്‍റെ പ്രവൃത്തിയില്‍ നാം സൗന്ദര്യം കാണുന്നു. എന്നാല്‍ അതിന്‍റെ അടിയില്‍ ഒരു സംഘര്‍ഷമുണ്ട്; നാടകമുണ്ട്. ആദ്യ അദ്ധ്യായത്തില്‍ കലാസിദ്ധാന്തത്തെ കുറച്ചുകൂടി മൂര്‍ച്ചവരുത്തി അന്ന് എഴുതിയത് എങ്ങനെയാണ്?
അധോരഹസ്യങ്ങള്‍ സൃഷ്ടിച്ച ആധിയില്‍ നിന്നുള്ള വിടുതല്‍ ഓരോ പ്രവര്‍ത്തനങ്ങളിലും രക്തത്തിന്‍റെ വാത്സല്യം ചേര്‍ക്കുന്നുണ്ട്. വാക്കുകളുടെ മേളനത്തിലും നിറങ്ങളുടെ കൂട്ടിലും പ്രകൃതിയുടെ ഒളിഞ്ഞിരിക്കുന്ന കാതലിനെ ആത്മാവിന്‍റെ സുന്ദരലോകം കൊണ്ട് ചെറുക്കുകയും അതോടൊപ്പം ചിത്തത്തിന് വിമുക്തമാക്കാനാവാത്ത വ്യവസ്ഥയുടെ ഭാഗമാക്കുകയുമാണ് കലാകാരന്‍ ചെയ്യുന്നത്. വഴങ്ങാത്ത വ്യവസ്ഥയുടെ പൊരുളുകളില്‍ നിന്ന് വാര്‍ന്നൊലിക്കുന്ന കണ്ണീരിന്‍റെ പ്രഭാവം തേടി തന്നില്‍ തന്നെ വന്നുകൂടുന്നു. കൈനീട്ടിയാല്‍ ജലം കൈത്തലത്തില്‍ നിറയുന്നു.
ഈ വിവരണം 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന കൃതി മുന്നോട്ടുവയ്ക്കുന്ന കലാസിദ്ധാന്തമായി കാണാവുന്നതാണ്. ഇത് എഴുതുമ്പോള്‍ ഈ സിദ്ധാന്തത്തെപ്പറ്റി ഞാന്‍ അത്ര ബോധവാനായിരുന്നില്ല. കലയെപ്പറ്റി ആത്മാവിന്‍റെ അബോധത്തില്‍ കയറിക്കൂടിയ ആശയങ്ങള്‍ എങ്ങനെയോ പുറത്തുവരികയായിരുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും ഇതു വായിക്കുമ്പോള്‍ കുറെക്കൂടി അര്‍ത്ഥവൈപുല്യം ഉണ്ടാകുകയാണ്.

ഖസാക്ക്: പുതിയ സൗന്ദര്യബോധം

ഖസാക്കിന്‍റെ ഇതിഹാസം ഒരു സാരോപദേശ കഥയല്ലെന്ന് അതിനെക്കുറിച്ച് ഒരു പുസ്തകം എഴുതുമ്പോള്‍ത്തന്നെ അറിയാമായിരുന്നു. സാഹിത്യകൃതി കരുതിക്കൂട്ടി ഒരു സന്ദേശം തരേണ്ടതില്ല. അതിനു ശ്രമിച്ചാല്‍ അതിലെ കലയുടെ വശം ദുര്‍ബലമായിപ്പോകും എന്ന് ചിത്രകാരനായ ബ്രെലൂര്‍ പറഞ്ഞതുപോലെ, രചനയില്‍ സൗന്ദര്യത്തിനാണ് പ്രാധാന്യം. മറ്റേതെങ്കിലും ലക്ഷ്യം നേടാനായി ഒരാള്‍ നോവലോ കവിതയോ എഴുതേണ്ടതില്ല. ഖസാക്കിന്‍റെ ഇതിഹാസത്തിന് അമ്പതുവയസു തികയുന്ന ഈ വേളയില്‍ അതിനെ വായനക്കാരുടെയിടയില്‍ പിടിച്ചുനിര്‍ത്തുന്നത് ജീവിതസാരോപദേശമല്ല, കലയെപ്പറ്റിയുള്ള നമ്മുടെ പരമ്പരാഗത ധാരണകള്‍ തിരുത്തുന്ന ഘടകങ്ങളാണ്.
അതിലെ പ്രധാന കഥാപാത്രമായ രവി വ്യക്തിപരമായി അനുഭവിക്കുന്നതെന്താണോ അതാണ് നോവല്‍. രവിയാകട്ടെ ഒരു സോദ്ദേശ്യ കഥാപാത്രമല്ല. അയാള്‍ ഒരു സംഘടനയുടെയോ കൂട്ടത്തിന്‍റെയോ വക്താവല്ല. അയാള്‍ക്ക് പാര്‍ട്ടിരാഷ്ട്രീയമോ മതാനുഷ്ഠാനമോ ഇല്ല. അയാള്‍ നിരീശ്വരവാദിയുമല്ല, മതാചാരകനുമല്ല. രവി ഒരാദര്‍ശമോ തത്ത്വസംഹിതയോ അന്വേഷിക്കുന്നില്ല. രവി വെറുതെ കടന്നുപോകുകയാണ്. തന്നിലേക്കുവരുന്ന നാനാതരത്തിലുള്ള പ്രലോഭനങ്ങളെയും ചിന്തകളെയും അയാള്‍ തന്‍റെ ലക്ഷ്യരഹിതവും ക്രമംതെറ്റിയതുമായ യാത്രകളുമായി കൂട്ടിയോജിപ്പിച്ചു നോക്കുകയും ഒടുവില്‍ അതില്‍നിന്നെല്ലാം അകലുകയുമാണ് ചെയ്യുന്നത്. അയാള്‍ സദാചാരത്തിന്‍റെ മൂര്‍ത്തഭാവമല്ല; അയാള്‍ വ്യക്തിവാദിയും ലൈംഗികജീവിയുമാണ്. അയാള്‍ ഭാഷയാണ്. ഭാഷയെ അയാള്‍ എപ്പോഴും ആശ്രയിക്കുന്നു. അയാളിലേക്ക് നോവലിസ്റ്റ് കയറിവന്ന് ഭാഷയായി രൂപാന്തരപ്പെടുന്നു. നോവലിന്‍റെ ഗതിയെ മാറ്റുന്ന സംഭവങ്ങള്‍ രവിയുടെ മാനസികതലവും നൈമിഷികമായ അതിജീവനവുമാണ്. എന്നാല്‍ നോവലിന്‍റെ തുടര്‍സംഭവങ്ങളില്‍ നോവിലിസ്റ്റ് അതീന്ദ്രിയബോധമായി പ്രത്യക്ഷപ്പെടുന്നു. അതിന്‍റെയര്‍ത്ഥം രവിയുടെ മുകളിലുള്ള ആകാശമായി നോവലിസ്റ്റ് ജീവിക്കുന്നു എന്നാണ്. ഇത് നോവലിസ്റ്റിന്‍റെ ലോകം കൂടിയാണ്. ഒരാള്‍ എഴുത്തുകാരനാവുന്നത് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയല്ല, തനിക്കുവേണ്ടിയാണ്. കഥാപാത്രങ്ങള്‍ അയാളുടെ ഭിന്നലോകങ്ങളെ മുഖാമുഖം കാണാനുള്ള വസ്തുക്കളാണ്. ഭിന്നതകളിലൂടെയാണ് മനുഷ്യന്‍ നേരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. നേര് എവിടെയുമില്ല. ഉണ്ടെങ്കില്‍ത്തന്നെ അത് അജ്ഞാതമാണ്. നേരിനുവേണ്ടി കലഹിക്കുന്നതാണ് നമ്മുടെ വിധി. അതുകൊണ്ട് നോവലിസ്റ്റ് ഒരു സൗന്ദര്യസമസ്യയിലേക്ക് ആകൃഷ്ടനാവുന്നു. സത്യത്തെത്തന്നെ കാണാനില്ലാത്തതുകൊണ്ട് നോവലിസ്റ്റിന് പല വഴികളിലൂടെ അലഞ്ഞ് സൗന്ദര്യം നിര്‍മ്മിക്കേണ്ടിവരുന്നു.
രവിയുടെ ചിന്തകളെ സൗന്ദര്യാത്മകമാക്കുന്നത്, ആശയപരമായ സന്ദിഗ്ദ്ധതകളിലൂടെ അര്‍ത്ഥത്തിന് അടുത്തെത്തിക്കുന്നത്, അമൂര്‍ത്തതകളെ സാക്ഷരവും സാരസ്വതവുമാക്കുന്നത് നോവലിസ്റ്റാണ്. അതുകൊണ്ട് ഈ നോവല്‍ രവി എന്ന കഥാപാത്രത്തിന്‍റെയല്ല, നോവലിസ്റ്റിന്‍റെ ആശയസംവേദനവും സൗന്ദര്യാത്മകവ്യഥകളുമാണ് ആഖ്യാനം ചെയ്യുന്നത്.
"നരകപടത്തില്‍ വീണ്ടും രവിയുടെ ശ്രദ്ധപതിയുകയായി. വളരെ പഴക്കം ചെന്ന പടമാണെന്ന് തോന്നി. ആയുഷ്ക്കാലം തന്നെക്കാത്ത് അത് ഈ പീടികയില്‍ കിടന്നിരിക്കണം. അരയാലിലകളില്‍ കാറ്റ് പതിഞ്ഞുവീശി. രവി പീടികയ്ക്കകത്തെ ജാഡികളിലേക്കും കൃഷ്ണമണികളുള്ള ലമണേഡു കുപ്പികളിലേക്കും നോക്കി. മൂലയില്‍ ഒരു പഴയ ഗ്രാമഫോണ്‍ പെട്ടിയിരിക്കുന്നു. നായ്ക്കുട്ടിയുടെ ചിത്രമുളള അതിന്‍റെ കാളം പുറത്തേക്ക് വിടര്‍ന്നുനിന്നു. ആ കാളത്തിലേക്ക് നോക്കിയപ്പോള്‍ അയാള്‍ എന്തൊക്കെയോ ഓര്‍മ്മിച്ചു. ഒന്നോ രണ്ടോ ഓര്‍മ്മകളല്ല. കഥനസ്വഭാവമില്ലാത്ത ഓര്‍മ്മകളുടെ വലിയൊരു മൂടല്‍മഞ്ഞ് തന്നെ സ്പര്‍ശിച്ചെന്നു തോന്നി." ഈ വിവരണത്തിലൂടെ രവിയെ നോവലിസ്റ്റ് അവതരിപ്പിക്കുകയാണ്. ഇത് രവിയുടെ ചിന്തയല്ല. അയാളെ അടുത്തുനിന്ന് കണ്ട നോവലിസ്റ്റിന്‍റെ ഭാഷയാണ്.
'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന കൃതിയിലൂടെ ഞാന്‍ വിജയന്‍റെ ഈ സൗന്ദര്യാത്മകതയെയാണ് അനുഭവിച്ചത്. ഇതില്‍ ഒരു അതാര്യതയുടെ സൗന്ദര്യമുണ്ട്. എല്ലാം കാണുന്നതിന്‍റെ സൗന്ദര്യമല്ല, ചിലത് മറച്ചുവയ്ക്കുന്നതിന്‍റെയും അന്വേഷിക്കുന്നതിന്‍റെയും സൗന്ദര്യം. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഭാഷ മനസ്സിലുണ്ടാക്കിയ ചലനങ്ങളുടേതാണ്. യുക്തിക്ക് അമിതപ്രാധാന്യമില്ലാതെ, സൗന്ദര്യത്തെ സ്വന്തം നിലയില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ഒരു ഭാഗം നോക്കൂ:
"ശിലയുടെ കണ്ണീരും സംസാരവും ഇഴുകിച്ചേര്‍ന്ന സ്വപ്നനിറമുള്ള പദശൃംഖലയാണ് യാഥാര്‍ത്ഥ്യത്തിന്‍റെ ആത്മീയമായ ഭാഷ്യത്തിനായി വിജയന്‍ കണ്ടെത്തിയത്. മണ്ണില്‍ വീണുകിടക്കുന്ന ഏതോ പുരാതനശില്പത്തിലും തന്‍റെ വ്യഥയുടെ അവശിഷ്ടങ്ങള്‍ കണ്ട് വിജയന്‍ പരിഭ്രമിച്ചു. വാക്കുകളിലും മനസ്സിന്‍റെ ദലങ്ങളിലും ഒരുപോലെ ഭൗതികവസ്തുക്കള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. കല്ലിന്‍റെ കാഠിന്യവും ഇലയുടെ സ്നിഗ്ദ്ധതയും പദങ്ങള്‍ക്കുണ്ട്. വാക്കുകള്‍ക്ക് എത്രനാളാണ് മനസ്സില്‍ കഴിയാന്‍ നിയോഗമുള്ളത്? പദങ്ങളുടെ ആവനാഴിയില്‍ തന്‍റെ ഉണ്മ ഊറിത്തെളിയുന്നു. വിജയന്‍റെ സ്മൃതിതലങ്ങളില്‍ സൃഷ്ടിയുടെ സൗന്ദര്യവ്യസനങ്ങള്‍ പ്രത്യക്ഷമാകുന്നതിങ്ങനെയാണ്. മനസ്സിലേക്കുള്ള യാത്രയില്‍ കാഴ്ചകള്‍ക്കപ്പുറത്ത് പാദങ്ങള്‍ നടന്നടുക്കുന്നു. ശരീരം അനുനിമിഷം പ്രവൃത്തികളിലേര്‍പ്പെടുന്നതുപോലെ പദങ്ങളുടെ പാദരക്ഷകള്‍ ആത്മാവിന്‍റെ കൂട്ടിലേക്ക് ആതുരതയോടെ യാത്രചെയ്യുന്നു." ഈ ഭാഷ എനിക്കു നല്‍കിയത്, എന്‍റെ അന്തര്യാമിയായ യാഥാര്‍ത്ഥ്യബോധവും കലാലാവണ്യാത്മകതയുമാണ്. ഒരു ചിത്രത്തിലേക്കു നോക്കുമ്പോള്‍ അതിലെ വര്‍ണ്ണങ്ങളല്ല നാം കാണുന്നത്. വര്‍ണ്ണങ്ങള്‍ക്കുപകരം കലാകാരന്‍റെ വസ്തുക്കളാണ് തെളിയുന്നത്. കലാകാരന് ശുദ്ധനിറങ്ങള്‍ വേണ്ട. അതില്‍നിന്ന് വേറെന്തോ ആണ് അയാള്‍ തേടുന്നത്. അതുപോലെയാണ് 'ഖസാക്കിന്‍റെ ഇതിഹാസ'ത്തെ സമീപിച്ച് ഞാന്‍ 'ആത്മായനങ്ങളുടെ ഖസാക്ക്' എഴുതിയത്. എന്‍റെ മനസ്സിനെ സ്വകാര്യമായി അലട്ടിയിരുന്ന സൗന്ദര്യപ്രശ്നങ്ങള്‍ക്ക് ഭാഷയിലൂടെ ഒരാവിഷ്കാരം നല്‍കുക എന്ന ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ ഭാഷയാകട്ടെ മൗനത്തിന്‍റെയം മിത്തിന്‍റെയും തലത്തിലേക്കു നീങ്ങുന്ന ഒരു ഘട്ടമുണ്ട്. അനുഭവങ്ങളുടെ നിരഹങ്കാരമായ ഭാവത്തില്‍ അതിന്‍റെതന്നെ ഏകാന്തതയിലേക്കും മൗനത്തിലേക്കും നീങ്ങുകയാണ്. വാക്കുകള്‍ ഉള്ളില്‍ ഗര്‍ഭംധരിച്ച് നില്‍ക്കുമ്പോള്‍ ദൂരെയെവിടെയോ നിന്നുവരുന്ന അര്‍ത്ഥസൂചനകള്‍ നിഷ്പ്രഭമാകുന്നു. ഭാഷ സ്വയം ഒരു പിറവിതേടുകയാണ്; അത്  സ്വയം ആവിഷ്കരിക്കുകയാണ്. ഖസാക്കിലെ ജന്മാന്തരബന്ധങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമായല്ല വിജയന്‍ അവതരിപ്പിക്കുന്നത്. ജനിക്കുശേഷമുള്ളത് മരണമാണല്ലോ. മരണം വേറിട്ടതല്ല, അത് ജനിയുടെ ജീവിതമാണ്. ജനി അവിടെ ഒരു പഥം അവസാനിപ്പിക്കുകയാണ്. അന്തിമബിന്ദു ശൂന്യതയല്ല. ഒരു ഓട്ടമത്സരത്തില്‍, ഒരാള്‍ ഓടി ഒരു പോയിന്‍റിലെത്തുമ്പോഴാണ് വിജയം. ആ പോയിന്‍റിലെത്തിയില്ലെങ്കില്‍ പരാജയപ്പെടും. മരണം അതുപോലൊരു അന്തിമബിന്ദുവാണ്. അതുകൊണ്ട് ആ ബിന്ദു ഓട്ടക്കാരന്‍റെ ഓട്ടം തന്നെയാണ്. നൂറ് മീറ്ററാണ് ഓടുന്നതെങ്കില്‍, ഒരു തുടക്കനിമിഷവും ഒടുക്കനിമിഷവുമുണ്ട്. തുടക്കവും ഒടുക്കവും നിമിഷാര്‍ദ്ധമാണ്. ആ നിമിഷമുനയില്ലെങ്കില്‍ ഓട്ടമില്ല, ഓട്ടക്കാരനുമില്ല. ഓട്ടക്കാരനില്‍നിന്ന് ഓട്ടം മാത്രമായി എടുത്തുമാറ്റാനാകില്ല. അതുകൊണ്ട് ഓട്ടം പൂര്‍ണമാകുന്നത് തുടക്കവും ഒടുക്കവും നിലനില്‍ക്കുമ്പോഴാണ്. ജീവിക്കുന്ന വ്യക്തിയില്‍ തുടക്കവും വര്‍ത്തമാനവുമാണുള്ളത്. മരണം കൂടി ഉള്‍പ്പെടുന്നതാണ് അയാളുടെ ഓട്ടം അഥവാ ജീവിതം. അതുകൊണ്ട് മരണം ഒരു പൂര്‍ണ്ണതയെ പ്രാപിക്കുന്നുണ്ട്. ഭൗതികജീവികളായ നമുക്ക് അത് വേദനയും ദുഃഖവുമാണ് ഉണ്ടാക്കുന്നതെങ്കിലും സംസ്കൃതശ്ലോകം മനസ്സില്‍ ഉരുവിടുന്ന, വൈദികവിചാരങ്ങളിലേക്ക് ഇടയ്ക്ക് മനസ്സിനെ മേയാന്‍ വിടുന്ന രവി എന്ന അലസനായ വ്യക്തി പക്ഷേ, മരണത്തെയും ജയിക്കുന്നു. അയാള്‍ക്ക് സര്‍പ്പദംശനമേല്‍ക്കുകയാണ്. ജീവിതം വിഭ്രാത്മകമായ സൗന്ദര്യമാണ്. പക്ഷേ, അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. അത് സാര്‍പ്പിക സൗന്ദര്യമാണ്. അതിലേക്ക് ചെല്ലാന്‍ മനസ്സ് തുടിക്കുമെങ്കിലും, പിന്നോട്ടു പിടിക്കുന്ന, ഭയം ജനിപ്പിക്കുന്ന പലതുമുണ്ട്. ആ സാര്‍പ്പികസൗന്ദര്യത്തെ മുഖാമുഖം കാണുന്ന രവി അതിനെ അദ്ധ്വാനത്തിന്‍റെ നീലലഹരിയില്‍ സ്വാംശീകരിക്കുന്നു. അന്നൊരു പ്രളയദിനമായിരുന്നു. കനത്തമഴ വെളുത്ത മഴയായി നിന്നു പെയ്തു. അത് പ്രളയസമാനമായിരുന്നു. നല്ല കാറ്റും വീശി. ഏറുമാടങ്ങളും മണ്‍പുരയും ഇടിഞ്ഞുവീണു. മണ്‍ചുമരിന്‍റെ കട്ടകള്‍ കുമിഞ്ഞുകിടന്നതായി അറിയിക്കുന്നു. കൂമന്‍കാവങ്ങാടി സമ്പൂര്‍ണ്ണമായി നശിച്ചു. തീര്‍ത്തും വിജനമായിരുന്നു അവിടം. ആ മഴയെ വകവയ്ക്കാതെയാണ് അയാള്‍ പാടവരമ്പിലൂടെ അങ്ങോട്ടു വന്നത്. ഇടിയും മിന്നലുമില്ലാതെ നിന്നുപെയ്ത മഴയില്‍ അയാള്‍ ഏകാകിയായി. അയാള്‍ ദൂരെ എവിടേക്കോ പോകാനായി ബസ് തേടിവന്നതാണ്. ഒന്നിനോടും പ്രത്യേക പ്രതിപത്തിയില്ലാത്തതുകൊണ്ട് പോകാനുള്ള സ്ഥലവും അത്ര തീര്‍ച്ചയില്ല.
തൊട്ടടുത്ത് ഒരു പാമ്പ് തന്നെ നോക്കി പത്തിവിടര്‍ത്തുന്നത് രവി കണ്ടു. നീലനിറമുള്ള മുഖമായിരുന്നു അവന്‍റേത്. നോവലിസ്റ്റ് ആ പാമ്പിനെ 'അവന്‍' എന്ന് സംബോധന ചെയ്തത്, സര്‍വപ്രകൃതിയിലും ഉള്ളത് നമുക്ക് അന്യമായതൊന്നുമല്ല എന്ന സൂചന തരുന്നു. സര്‍വഭൂതഹൃദയത്വം എന്ന് വിളിക്കുന്ന ഐക്യം. "നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേലോട്ട് നോക്കി. ഇണര്‍പ്പുപൊട്ടിയ കറുത്ത നാക്ക് പുറത്തേക്ക് വെട്ടിച്ചു. പാമ്പിന്‍റെ പത്തിവിടരുന്നത് രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ, കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു. പല്ലുമുളയ്ക്കുന്ന ഉണ്ണിക്കുട്ടന്‍റെ വികൃതിയാണ്. കാല്പടത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി, കൗതുകത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കിയിട്ട് അവന്‍ വീണ്ടു മണ്‍കട്ടകള്‍ക്കിടയിലേക്കു നുഴഞ്ഞുപോയി."
രവി അവനെ കൗതുകത്തോടെ നോക്കി. അവനാകട്ടെ വാത്സല്യത്തോടെ കടിക്കുകയാണ്. ഒരാളെ പാമ്പ് ദംശിക്കുന്നതില്‍ കൗതുകവും വാത്സല്യവും തമ്മിലാണ് കൊടുക്കല്‍ വാങ്ങല്‍ എന്ന് വ്യാഖ്യാനിക്കുന്നത് സാഹിത്യത്തിന്‍റെ കാര്യത്തില്‍ ഒരു പുതിയ രുചിയാണ്. നമ്മുടെ യാഥാസ്ഥിതിക കുടുംബപുരാണ, തിണ്ണമിടുക്ക് സാഹിത്യകാരന്മാര്‍ക്ക് ബാലികേറാമലയാണത്. വിജയന്‍ കൗതുകം, വാത്സല്യം എന്നീ വാക്കുകളിലൂടെ പുതിയൊരു സൗന്ദര്യം സൃഷ്ടിച്ചു. പാമ്പ് കടിക്കുന്നതല്ല നാം കാണുന്നത്; കൗതുകത്തോടെ നോക്കുന്നതും വാത്സല്യത്തോടെ കൊത്തുന്നതുമാണ്. കലയിലെ നവസൗന്ദര്യത്തിന്‍റെ പ്രത്യക്ഷതയാണിത്. പാമ്പ് പലതവണ കടിച്ചിട്ടും അയാള്‍ കാല് പിന്‍വലിച്ചില്ല. കാരണം അയാള്‍ക്ക് മരണത്തില്‍നിന്ന് എങ്ങോട്ടും ഓടിപ്പോകാനില്ല. ജീവിതത്തെ അതിന്‍റെ സ്വാഭാവികതയില്‍ വിടുകയായിരുന്നു ആഗ്രഹം. ദംശിച്ചശേഷം പാമ്പ മടങ്ങുന്ന രംഗം, ഇന്ത്യന്‍ സാഹിത്യത്തിലാദ്യമായി, കൗതുകം, വാത്സല്യം എന്നീ വാക്കുകള്‍കൊണ്ടാണ് വിജയന്‍ വിശദമാക്കുന്നത്. ഇതും സൗന്ദര്യനിര്‍മ്മിതിയാണ്. മനസ്സിന്‍റെ സംവേദനശീലത്തെ കുറേക്കൂടി ഉയര്‍ത്തുകയാണ് എഴുത്തുകാരന്‍. പഴകി തുരുമ്പെടുത്ത നമ്മുടെ സംവേദനശാഠ്യങ്ങളെ റദ്ദ് ചെയ്തുകൊണ്ട് അവിടെ പ്രകൃതിയുടെ മതാതീത വൈദികജ്ഞാനം പടര്‍ത്തുന്നു. മഴ എന്ന പദം ആവര്‍ത്തിക്കുന്നു.
"മഴ പെയ്യുന്നു
മഴ മാത്രമേയുള്ളൂ
കാലവര്‍ഷത്തിന്‍റെ വെളുത്ത മഴ
മഴ ഉറങ്ങി
മഴ ചെറുതായി."
ഈ മഴ ഒരു കവിതയായി പരിണമിക്കുന്നു. അത് കാലവര്‍ഷത്തിന്‍റെ അഭൗമമായ രാഗമായിത്തീരുന്നു. ആ മഴ അനാദിയാണെന്ന് അറിയിക്കുന്നു. മഴ പെയ്തു തോര്‍ന്നത് അനാദിയിലാണ്. നമ്മെ ചൂഴുന്ന കാലസ്ഥലങ്ങളുടെ മിഥ്യകള്‍ ഭേദിച്ച് ജൈവാവസ്ഥയുടെ അര്‍ത്ഥം ആരായുന്നു. ജരാനരകള്‍ക്കപ്പുറത്ത് അനാദിയുടെ പ്രസരം അനുഭവിക്കുകയാണ്. പെട്ടെന്ന് അവിടെ കാലം വേഗത്തിലായി.
"ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു, മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി."
ഈ വാക്യം മലയാളസാഹിത്യത്തിന്‍റെ പൊതുമനസ്സിനപ്പുറം പോയി ഒരു മാര്‍ഗരേഖ ചമയ്ക്കുകയാണ്. നമ്മുടെ സാമ്പ്രദായിക കഥാഖ്യാന മാതൃകകളെല്ലാം ഇവിടെ പിന്‍വാങ്ങേണ്ടിവരും. നോവലിസ്റ്റ് വിജയന്‍ ആര്‍ജിച്ച സാഹിതീയജ്ഞാനത്തിന്‍റെ പാരമ്യമാണിത്. അദ്ദേഹത്തിന് സാഹിത്യം എന്തായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള ഉരകല്ലാണ് ഈ വാക്യങ്ങള്‍. ഒരാള്‍ തന്‍റെ യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് നവീകരിക്കുന്നതെന്നും അതില്‍നിന്ന് മാനവികതലങ്ങള്‍ക്കപ്പുറമുള്ള 'ദൈവിക' സാന്നിദ്ധ്യത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേരുന്നതെന്നും ഇതു പറഞ്ഞുതരും.
എന്നിട്ടും രവി മരണത്തിനു സ്ഥിരീകരണം കൊടുത്തില്ല. അയാളെന്തിനു കൊടുക്കണം? കാലമാണത് നല്‍കുന്നത്. അയാള്‍ മണ്ണടിഞ്ഞുപോയി. അയാള്‍ക്കു മേലെ കാലത്തിന്‍റെ പടര്‍പ്പുകള്‍ വീഴുകയായിരുന്നു. അയാള്‍ വിസ്മൃതനായി. അയാളെ തേടിവരാനാരുമില്ല. കാലം ഏതോ വഴിക്ക് പിന്നെയും സഞ്ചരിക്കുകയാണ്. പുല്ലുകള്‍ വളര്‍ന്നു. അത് അയാളെ മണ്ണാക്കി, അയാളുടെ സ്വപ്നകോശങ്ങളിലേക്ക് വേരുകളാഴ്ത്തി വളര്‍ന്നുപൊങ്ങി. ഇപ്പോള്‍ ആരുമില്ല. രവിയെ കാണാനില്ല. പുല്ലുകള്‍ വളരുകയാണ്. അപ്പോഴും നോവലിസ്റ്റ് എഴുതുകയാണ്, രവി ബസു വരാനായി കാത്തു കിടന്നുവെന്ന്. എന്താണ് മനസ്സിലാക്കേണ്ടത്? രവിയുടെ ആ കിടപ്പില്‍ കാലമൊഴുകിപ്പോയതിന്‍റെ ഓര്‍മ്മയാണത്. വര്‍ഷങ്ങള്‍ക്കുമുമ്പ് രവി കിടന്ന ആ സ്ഥലം ഒരു മിത്തുപോലെ, സ്വയം സംസാരിക്കുന്നു. അവിടെ രവിയുണ്ടായിരുന്നു. അവിടെ അവന്‍റെ നിശ്വാസങ്ങളും തമ്പടിക്കുന്നു. ശ്രേഷ്ഠമായ ഈ ആഖ്യാനത്തിലൂടെ വിജയന്‍ മലയാളത്തിന് ഒരു പുതിയ സൗന്ദര്യാനുഭവം പകര്‍ന്നു. അത് ഇപ്പോഴും ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. അദ്ദേഹത്തിന്‍റെ മലയാളം ഏകാന്തവിശുദ്ധിയില്‍ അനാദിയായി ശേഷിക്കുന്നു.


ഈ സൗന്ദര്യത്തില്‍നിന്ന്, ഞാന്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്‍റെ ആത്മായനങ്ങളിലൂടെ മറ്റൊരു സൗന്ദര്യം സൃഷ്ടിച്ചത്! ഖസാക്കിന് 50 വയസ്സായെങ്കില്‍, എന്‍റെ ആത്മായനങ്ങള്‍ക്ക് 36 വയസായി. ആത്മായനങ്ങളിലെ സൗന്ദര്യപാതയിലേക്ക് ഒരിക്കല്‍ക്കൂടി ക്ഷണിക്കുന്നു.
"പ്രാചീനമായ ഗംഗാതടങ്ങള്‍, ആത്മാവിന്‍റെ സ്നേഹാന്വേഷണങ്ങള്‍, പുരാതനലിഖിതങ്ങളുടെ ഓര്‍മ്മകളുമായി മനുഷ്യരിലൂടെ അലഞ്ഞുനടക്കുന്ന മനസ്സുകള്‍, പരാഗണങ്ങളുടെ നദിപ്രവാഹത്തില്‍ മൃഗീയമായ ചുംബനങ്ങള്‍ നിക്ഷേപിക്കുന്ന ശിരസ്സുകള്‍ - നൈരന്തര്യത്തിന്‍റെ സ്പര്‍ശങ്ങള്‍ നേരിടാനായി ഖസാക്കിലെ വിശ്വാസങ്ങള്‍ കണ്ടെത്തിയ കര്‍മ്മം തെളിയുന്നു. വഴിയമ്പലങ്ങളില്‍ ജീവിതത്തിന്‍റെ ജലം നിറയുന്നു. മറുകര കാണാതെ ഒരു കടല്‍ പിന്നെയും പരന്നുകിടക്കുന്നു."
വിമര്‍ശകന്‍റെ സൃഷ്ടിപ്രക്രിയയാണിത്. 'ആത്മായനങ്ങളുടെ ഖസാക്ക്' മലയാളത്തിലെ ആദ്യത്തെ സര്‍ഗാത്മക വിമര്‍ശന സൃഷ്ടിയാണ്. കാരണം അവിടെ യുക്തികൊണ്ട് ഒന്നും തെളിയിക്കുന്നില്ല.
'ഖാസാക്കിന്‍റെ ഇതിഹാസ'ത്തിന്‍റേതാണ് ഇരുപതാം നൂറ്റാണ്ട്.

ആത്മവിചാരണകള്‍
വാക്കുകളിലും മനസിന്‍റെ ദലങ്ങളിലും ഒരുപോലെ
ഭൗതികവസ്തുക്കള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു."

ആത്മയാനങ്ങളുടെ ഖസാക്ക് സാധാരണ വായനയ്ക്ക് എതിരാണെന്നുള്ള ചില എഴുത്തുകാരുടെ നിഗമനങ്ങള്‍ വേണ്ടത്ര ആലോചനക്കുറവിന്‍റെയും സാഹിതീസംസ്കാരത്തിന്‍റെ നവാനുഭവത്തെക്കുറിച്ചുള്ള അജ്ഞതയുടെയും ഫലമാണെന്ന് കാണാം. ഒരു വിമര്‍ശകനും മൗനമുണ്ട്. അവനെയും അന്തര്‍മണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുന്ന ചിലതുണ്ട്. ഭാവനയുടെ കാട്ടില്‍ അവനും ഒറ്റയ്ക്കാവുന്നു. വ്യക്തി എന്ന നിലയിലുള്ള കലാനുഭവത്തിന്‍റെ ആഴക്കാഴ്ചകള്‍ വിമര്‍ശകനും നേരിടുന്നു. അതായത്, തന്‍റെ സൃഷ്ടിവാസനയുടെ ഒരു ഭാഗമാണ് അയാള്‍ വിമര്‍ശന ദര്‍ശനത്തിനും ആന്തരലോകത്തിനുമായി നീക്കിവയ്ക്കുന്നത്. സൃഷ്ടിപരതയില്ലാത്ത ഒരാള്‍ക്ക് ഉള്‍പ്രേരണകളുടെ ഇരുണ്ട കാലമോ ലോകമോ ഇല്ല. അയാള്‍ യുക്തികൊണ്ട് ഹരിച്ചും ഗുണിച്ചും വട്ടം കറങ്ങികൊണ്ടിരിക്കും. സകല വ്യക്തികളുടെയും ധാര്‍മ്മികതയുടെയും സാമ്പ്രദായികവഴക്കങ്ങളുടെയും അപ്പുറമുള്ള ലോകത്തിലേക്ക് വിമര്‍ശകന്‍ സ്വയം എടുത്തെറിയുന്ന നിമിഷങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍, വിമര്‍ശനത്തിന്‍റെ ഉജ്ജ്വലനിമിഷത്തില്‍, താന്‍ ഏത് ലോകത്താണ് വിചാരണയുമായി കഴിയുന്നതെന്ന് അയാള്‍ക്കറിയില്ല. അബോധവാഞ്ചകള്‍, അയാളുടെ കലയുടെ ഭാഗമാണ്. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഈ വാചകങ്ങള്‍ അതല്ലെങ്കില്‍ പിന്നെന്താണ്?
"ഘോരസ്മൃതിയുടെ വ്യഥിതമായ ഭൂതകാലവും പേറി, പ്രാവുകളെല്ലാം കൂടണയുന്നതും നോക്കി, മനസ്സ് സായംകാലങ്ങളില്‍ അലഞ്ഞു നടക്കുന്നു. ആത്മാവിന്‍റെ മുറ്റത്തെ മുല്ല ഇന്നും പുഷ്പിച്ചു. അവള്‍ ദുഃഖിതയാണെങ്കിലും ഇലകളില്‍ പച്ചപ്പുണ്ട്. കടലിലേക്ക് പോയ മുക്കുവനെത്തേടി കാലങ്ങളുടെയുള്ളിലിരുന്ന് വ്രണിതയായ മിഥുനം വിതുമ്പുന്നു.
ഈ വരികള്‍ കേവലയുക്തിവിചാരത്തിന്‍റെയോ ക്ലാസ്മുറികളിലെ തര്‍ക്കങ്ങളുടെ ഫലമായുണ്ടായ സൗന്ദര്യശാസ്ത്രത്തിന്‍റെയോ സൃഷ്ടിയല്ലെന്ന് കുറിക്കട്ടെ. കാരണം കോളേജില്‍ സാമ്പത്തികശാസ്ത്രം പഠിച്ച എനിക്ക് മലയാളം ഉപഭാഷയായിരുന്നു. സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര വിദ്യാര്‍ത്ഥി എന്തിനാണ് ടെന്നിസണെ വായിക്കുന്നത്? വില്യം ബ്ലേക്കിന്‍റെ കവിതകള്‍ എടുത്തത്? താമസിയാതെ കോളേജിലെ ലൈബ്രറി എനിക്കു മുമ്പില്‍ അടഞ്ഞു. ഒരു സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥി എന്തിനാണ് സാഹിത്യകൃതികള്‍ വായിക്കുന്നതെന്ന ലളിതമായ ചോദ്യത്തിന് ഏറ്റവും എളുപ്പത്തില്‍ വഴങ്ങുന്നവര്‍ ഇക്കാലത്ത് വിദ്യാഭ്യാസരംഗത്ത് പുസ്തകശാലകളുടെ നടത്തിപ്പിലും വരുന്നത് അതിശയകരമായി കാണാനാവില്ല. എങ്കിലും ഞാന്‍ നിരാശനായില്ല. കോട്ടയത്ത് ഒരു പബ്ളിക് ലൈബ്രറിയുണ്ടായിരുന്നു. അവിടെപ്പോയി, അക്കാലത്ത് തന്നെ മാസത്തില്‍ നാലു പുസ്തകങ്ങള്‍ വായിക്കാനുള്ള അവകാശം ഞാന്‍ സ്വന്തമാക്കി. കാള്‍ ബുച്ചര്‍ (ഗമൃഹ ആൗരവലൃ), ഹെന്‍റി ഡ്രുമോണ്ട് (ഒലിൃ്യ ഉൃൗാീിറ) തുടങ്ങിയവരൊക്കെ എന്‍റെ വായനയില്‍ കടന്നുവന്നത് അങ്ങനെയാണ്.
    സ്വപ്നാത്മകമായ ഒരാന്തരത്വരയാല്‍ ജീവിതം ദൂരെയെവിടെയോ നിന്ന് വിളിക്കുന്നപോലെ തോന്നിയകാലമായിരുന്നു അത്. ശൂന്യതകള്‍ ഒന്നൊന്നായി വന്നുപൊയ്ക്കൊണ്ടിരുന്നു. ഘോരസ്മൃതി എന്തായിരുന്നു? എന്‍റെ അച്ഛന്‍റെയും സഹോദരന്‍റെയും വിയോഗം ഉണ്ടാക്കിയ ഒന്നുമില്ലായ്മയില്‍ നിന്നാണ് ഒരു ബിരുദാനന്തര ക്ലാസ് റൂമിലേക്ക് ഞാന്‍ എത്തിപ്പെട്ടത്. അതായിരിക്കില്ലേ ഘോരസ്മൃതി? പറന്നുപോയ പ്രാവുകള്‍ തിരിച്ചുവരാനായി വെറുതെ കാത്തു. അക്കൂട്ടത്തില്‍ സ്നേഹിതന്മാരും പ്രിയപ്പെട്ടവരുമെല്ലാമുണ്ട്. പ്രാവുകളെ പിടിച്ചു തിന്നുന്നവര്‍ കണ്ടേക്കാം. എന്നാല്‍ പ്രാവുകളെ തിരികെ കൂട്ടിലെത്തിക്കാനുള്ള വെമ്പല്‍, അതായിരുന്നില്ലേ അന്ന് മനസിനെ ആവേശിച്ചത്? ആത്മാവിന്‍റെ മുറ്റത്ത് ഞാന്‍ നട്ട മുല്ല പുഷ്പിച്ചു. ആ പൂക്കളുടെ മണം ഒരു കാലത്തെ സകല ജീര്‍ണതകളെയും തൂത്തുവാരിക്കളഞ്ഞു. ആത്മാവ് ദുഃഖിതയാണ്. എങ്കിലും ആ മുല്ലയുടെ ഇലകളില്‍ പച്ചപ്പുണ്ട്.

പഠിക്കുന്നകാലത്ത് ബദാമിന്‍റെ ഇല പറിച്ച് നോട്ടു പുസ്തകത്തില്‍ വച്ചു കൊണ്ടു നടന്ന ഒരു കാലവുമുണ്ടായിരുന്നല്ലോ എനിക്ക്. അത് വാടി പുസ്തക താളില്‍ ഞരമ്പുകള്‍ മാത്രമായി ശേഷിച്ചപ്പോള്‍ ആദ്യമായി താന്‍ ആത്മാവില്‍ എത്ര ദരിദ്രനാണെന്ന് തോന്നി. പ്രാവ്, മുല്ലപ്പൂവ്, ഇലകള്‍, എന്നീ ബിംബങ്ങള്‍ക്ക് പുറമേ മറ്റൊന്നുകൂടി അവിടെ പ്രത്യക്ഷപ്പെട്ടു. കടലിലേക്ക് പോയ മുക്കുവനെത്തേടി കാലങ്ങളുടെയുള്ളിലിരുന്ന് വിതുമ്പുന്ന മിഥുനം. തീര്‍ച്ചയായയും, നമ്മെ വിട്ടുപോയവരെ കാത്തിരിക്കുകയാണ് നാം. ഒരു വേര്‍പാടിനെ അതേപടി നിലനിര്‍ത്തുകയും അതിന്‍റെ പൂരണത്തിനായി കാത്തിരിക്കുകയും ചെയ്യുന്നത് മനുഷ്യവാസനയല്ലേ?

ഞങ്ങളുടെ വീട്ടില്‍ നിന്ന് മൂത്ത സഹോദരന്‍ ഒരു ജോലി തേടിപ്പോയതും പത്തു വര്‍ഷത്തിനുശേഷം തിരിച്ചുവന്നതും ഓര്‍മ്മയിലുണ്ട്. ആ വരവിനുശേഷം പോയ ജേഷ്ഠന്‍ ലക്നൗവില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണമടഞ്ഞു. ഇവിടെനിന്ന് ഇളയ ജേഷ്ഠനും ബന്ധുക്കളും അവിടെയെത്തി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ആ നീറ്റല്‍ വേര്‍പാടിനെക്കുറിച്ചുള്ള എന്‍റെ ബിംബങ്ങളെ രൂപീകരിക്കാന്‍ ഇടയായിട്ടുണ്ടാകാം. കടലിലേക്ക് പോയ മുക്കുവനെതേടി വിതുമ്പുന്ന മിഥുനം ഒരു മിത്താണ്. എന്നാല്‍ അതാകട്ടെ, പിന്നീട് വരുന്ന എഴുത്തുകാരില്‍ മറ്റൊന്നായി പുനര്‍ജ്ജനിക്കുകയോ, പുതിയ സാഹചര്യങ്ങളുമായി കൂടിക്കലര്‍ന്ന് മറ്റൊന്നായി രൂപാന്തരപ്പെടുകയോ ചെയ്യാം. പ്രമുഖ എഴുത്തുകാരനായ ഇറ്റാലോ കാല്‍വിനോ (കമേഹീ ഇമഹ്ശിീ) പറയുന്നത് ശ്രദ്ധിക്കൂ. ഏതൊരു കഥയുടെയും ഒളിക്കപ്പെട്ട ഭാഗമാണ് മിത്ത്; ദഹിപ്പിച്ച ഭാഗം, ഇനിയും കണ്ടെത്തപ്പെടാത്ത ഇടം -കാരണം അവിടെയെത്താന്‍ വാക്കുകള്‍ പോരാതെവരുന്നു. വാക്കുകള്‍ക്ക് കഴിയാത്തത് മിത്ത് പുതിയൊരു രസതന്ത്രത്തിലൂടെ പരിഹരിക്കുകയാണെന്ന് കാല്‍വിനോ സൂചിക്കുകയാണ്. "ാ്യവേ ശെ ിീൃശവെലറ യ്യ ശെഹലിരല മെ ംലഹഹ മെ ംീൃറ"െമനസില്‍ അടക്കിപ്പിടിച്ച വിഷാദം പുരാതന മിത്തുകളുമായി ചേര്‍ന്ന് നവഭാവമായി പുറത്തുവരുന്നു. അത് ഇപ്രകാരം ഭാഷയില്‍ നിറഞ്ഞു; നിശ്ശബ്ദതയുടെ വാക്കുകള്‍ പോലെ: സൗന്ദര്യം വിഷാദമാണ്. അത് കന്മദത്തിന്‍റെ പ്രഭവമെങ്കിലും; മനസിന്‍റെ മാന്ത്രിക ലഹരിയില്‍ പുനരാവിഷ്കരിക്കപ്പെടാതെ എല്ലാം മയങ്ങട്ടെ. കൂടലങ്കരിക്കുന്ന കിളിയെപ്പോലെയാണ് വാക്കുകള്‍. അവയുടെ അനന്തമായ സ്നേഹസ്പര്‍ശങ്ങള്‍ തരുന്നവേനലുകള്‍ക്കായി കൂട് സംരക്ഷിക്കുന്നു.


    ഏത് വസ്തുവിലും, മനുഷ്യന് വിഷാദം കണ്ടെത്താനാവും. ദുഃഖിതമായ ഒരു മനസ് അതല്ലാതെ പിന്നെന്തു ചെയ്യും? അതോടെ വാക്കുകള്‍ക്ക് ഭാരം വര്‍ദ്ധിക്കുകയാണ്. അതിങ്ങനെ പരിഭാഷപ്പെടുത്തി: വാക്കുകളില്‍ നിന്ന് മനസിനെയോ മനസില്‍ നിന്ന് വാക്കിനെയോ വ്യതിചലിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ വൈരുദ്ധ്യവും സത്യവും ഇണചേരുകയാണ്. വാക്കുകളിലും മനസിന്‍റെ ദലങ്ങളിലും ഒരുപോലെ ഭൗതികവസ്തുക്കള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.
ഈ വിവരണം ഒരു നോവലിനെക്കുറിച്ചുള്ള പഠനമാണെന്ന് പറഞ്ഞാല്‍ ആരും യോജിക്കുകയില്ല. ഞാനും യോജിക്കുന്നില്ല. ഇതെഴുതുമ്പോള്‍ എങ്ങനെയാണ് ഈ വാക്കുകള്‍ കൂടിച്ചേര്‍ന്ന് ഒഴുകിയതെന്ന് അറിയില്ലായിരുന്നു. ഇത് പില്‍ക്കാലത്ത് എന്‍റെ നവാദ്വൈത ദര്‍ശനത്തിലേക്കുള്ള വാതിലാണെന്ന് തിരിച്ചറിയുകയും ചെയ്തു. വാക്കുകളില്‍, മനസില്‍ ഭൗതിക വസ്തുക്കള്‍ എങ്ങനെയാണ് നിറയുന്നത്? എല്ലാ വാക്കിലും എല്ലാ സാങ്കല്പിക ഭാവനയുമുണ്ട്; മറ്റൊരുവാക്ക് കൂടിച്ചേര്‍ത്താല്‍ മതി. അതുംപോലെ ഏതൊരു വലിയ പാറയിലും നമുക്ക് ഏത് സുന്ദരശില്പവും സങ്കല്പിക്കാം. അതവിടെയുണ്ട് എന്നത് വളരെ കൃത്യമായ യാഥാര്‍ത്ഥ്യമാണല്ലോ.  

home


No comments:

Post a Comment

ആത്മായനങ്ങളുടെ ജനിതകം/എം കെ ഹരികുമാർ

    ആത്മായനങ്ങളുടെ ജനിതകം-  'ആത്മായനങ്ങളുടെ  ഖസാക്കി'നെക്കുറിച്ചുള്ള  മറ്റൊരു കൃതി   1984 ൽ എഴുതിയ, എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക...